വഴക്കിനിടെ ‘എന്നാല്‍ പോയി ചാക്’ എന്ന് പറയുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
കുറ്റകരമായ ഉദ്ദേശ്യത്തോടെ പ്രവൃത്തിച്ചാൽ മാത്രമേ ഐ.പി.സി 306 നിലനിൽക്കൂ എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സി. പ്രദീപ് കുമാർ, കാസർഗോഡ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി. സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിർണ്ണായക ഉത്തരവ്.
വിവാഹിതയായ യുവതിയുമായി ഹർജിക്കാരൻ ബന്ധത്തിലായിരിക്കെ, അയാൾ മറ്റൊരു വിവാഹത്തിനൊരുങ്ങിയത് ഫോണിലൂടെ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. വഴക്കിനിടെ യുവാവ് ‘പോയി ചാവ്’ എന്ന് പറഞ്ഞതിൽ മനംനൊന്ത് യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിക്കുകയായിരുന്നു.
എന്നാൽ, ഇത്തരം വൈകാരിക പ്രതികരണങ്ങൾ ആത്മഹത്യാപ്രേരണയാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.2023-ലെ ഈ കേസിൽ, സെഷൻസ് കോടതി ചുമത്തിയ ആത്മഹത്യാപ്രേരണാ കുറ്റങ്ങൾക്കെതിരെ യുവാവ് നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതി വിധി വന്നത്.
ആത്മഹത്യ ചെയ്യാൻ മനഃപൂർവ്വമായ പ്രേരണ നൽകിയിട്ടില്ലെന്ന സുപ്രീം കോടതി വിധികൾ മുൻനിർത്തി യുവാവിനെതിരായ നടപടികൾ കോടതി റദ്ദാക്കി.
