താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തിന് പിന്നാലെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിൽ രൂക്ഷമായ തർക്കം.
സ്റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ലക്ഷ്മിപ്രിയ അയച്ച അധിക്ഷേപകരമായ ശബ്ദസന്ദേശം പുറത്തുവന്നു. നീന കുറുപ്പിനെതിരെ വ്യക്തിപരമായ കടന്നാക്രമണമാണ് ലക്ഷ്മിപ്രിയ നടത്തിയത്.
അധിക്ഷേപങ്ങൾ ‘അമ്മ’ സംഘടനയ്ക്കുള്ളിൽ വലിയ വിവാദമായി.ഇത്തരം പരാമർശങ്ങൾ സംഘടനയുടെ അന്തസ്സിന് ചേരാത്തതാണെന്നും പരാതികളുണ്ടെങ്കിൽ രേഖാമൂലം നൽകണമെന്നും നീന കുറുപ്പ് പ്രതികരിച്ചു. ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ പരസ്യപ്രസ്താവന നടത്തിയിട്ടില്ല.
ഫാഷൻ ഷോയുമായി ബന്ധപ്പെട്ട തർക്കമാണ് ലക്ഷ്മിപ്രിയയുടെ പൊട്ടിത്തെറിക്ക് കാരണം. തങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ടും സഹപ്രവർത്തകയെ സ്റ്റേജിൽ കയറാൻ അനുവദിച്ചില്ലെന്നും, ലാലേട്ടനെ ആദരിക്കുന്ന ചടങ്ങിലടക്കം നീന കുറുപ്പ് അനാവശ്യമായ ‘ഷോ’ കാണിച്ചെന്നും ലക്ഷ്മിപ്രിയ ശബ്ദസന്ദേശത്തിൽ ആരോപിക്കുന്നു.
പരാതികളെ ഭയമില്ലെന്നും രൂക്ഷമായ ഭാഷയിൽ താരം വ്യക്തമാക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വോട്ട് ചോദിച്ചതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും തന്റെ വിധി നിർണ്ണയിക്കാൻ നീന കുറുപ്പിനാകില്ലെന്നും ലക്ഷ്മിപ്രിയ ശബ്ദസന്ദേശത്തിൽ തുറന്നടിച്ചു.
കടുത്ത ശാപവാക്കുകളുമായാണ് നീനയുടെ അന്ത്യം കാണുമെന്ന് ലക്ഷ്മിപ്രിയ പ്രകോപിതയായത്. എന്ത് അച്ചടക്ക നടപടി നേരിടാനും താൻ തയ്യാറാണെന്നും താരം വ്യക്തമാക്കി.
