ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. ഇറാനിൽ ഭരണമാറ്റത്തിന് ശ്രമിക്കരുതെന്നും അത്തരം നീക്കങ്ങൾക്ക് ജനപിന്തുണ ഉണ്ടാകില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നാണ് ബെയ്ജിംഗിന്റെനിലപാട്.
ഇറാനിലെ ഭരണമാറ്റത്തിനുള്ള നീക്കങ്ങളെയും ‘വർണ്ണ വിപ്ലവങ്ങളെയും’ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി തള്ളിപ്പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും യുഎസ്-ഇസ്രയേൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം ആക്രമണങ്ങൾ വിദ്വേഷം വർദ്ധിപ്പിക്കുകയല്ലാതെ പ്രശ്നപരിഹാരമാകില്ലെന്നും അന്താരാഷ്ട്ര ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും അവിടെ പുറത്തുനിന്നുള്ള ഇടപെടൽ പാടില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. സൈനിക ശക്തിയല്ല, ചർച്ചകളാണ് പരിഹാരമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാനത്തിനായി മധ്യസ്ഥത വഹിക്കാൻ ചൈന സന്നദ്ധമാണെന്നും അറിയിച്ചു.
ലോകം കാട്ടുനീതിയിലേക്ക് മടങ്ങരുതെന്നും സമാധാനത്തിനായി മേഖലയിലെ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
