പേർഷ്യൻ ഗൾഫിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കി. ഖത്തറിലെ ലോകത്തെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി പ്ലാന്റായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാന്റെ മിസൈൽ പതിച്ച് വ്യാപക നാശനഷ്ടമുണ്ടായി. വിക്ഷേപിച്ച നാല് മിസൈലുകളിൽ മൂന്നെണ്ണം തടഞ്ഞെങ്കിലും ഒന്ന് പ്ലാന്റിൽ പതിക്കുകയായിരുന്നു.
ഇതിന് പിന്നാലെ അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ. ആഗോള പ്രകൃതിവാതക വിതരണത്തെ ഈ നീക്കം സാരമായി ബാധിച്ചേക്കും.
മിസൈൽ ആക്രമണത്തെത്തുടർന്ന് റാസ് ലഫാനിലെ ഗ്യാസ് പ്ലാന്റുകളിൽ തീപിടുത്തമുണ്ടാകുകയും പ്രവർത്തനം താൽക്കാലികമായി നിർത്തുകയും ചെയ്തു.
തീ നിയന്ത്രണവിധേയമായെന്ന് ഖത്തർ അറിയിച്ചെങ്കിലും, ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ തിരിച്ചടി ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. ഖത്തർ, സൗദി, യുഎഇ എന്നിവിടങ്ങളിലെ കൂടുതൽ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റാസ് ലഫാന് നേരെയുണ്ടായ ഈ ആക്രമണം ആഗോള ഊർജ്ജ വിതരണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വുഡ് മക്കെൻസി ലിമിറ്റഡ് വിലയിരുത്തുന്നു.
ഖത്തറിലെ എൽഎൻജി പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ഗ്യാസ് വിപണിയിൽ വലിയ അനിശ്ചിതത്വമുണ്ടാക്കുമെന്ന് ടോം മാർസെക്-മാൻസർ മുന്നറിയിപ്പ് നൽകി.
ഇതിനുപിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില 8% കുതിച്ചുയർന്ന് ബാരലിന് 111.90 ഡോളറിലെത്തി. വ്യാഴാഴ്ച വിപണി തുറക്കുമ്പോൾ ഗ്യാസ് വിലയിലുണ്ടാകുന്ന മാറ്റത്തെ വിപണി ഉറ്റുനോക്കുകയാണ്.
