അമേരിക്കയ്ക്കും ഇസ്രയേലിനും അപ്രതീക്ഷിത തിരിച്ചടി നൽകുമെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ ലക്ഷ്യങ്ങൾ കൃത്യമാണെന്നും നിശ്ചിത പദ്ധതി പ്രകാരമാണ് യുദ്ധത്തിൽ മുന്നോട്ട് പോകുന്നതെന്നും ഇറാൻ വ്യക്തമാക്കി.
പാലങ്ങൾ ആക്രമിക്കുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണി തള്ളിയ ഇറാൻ, യുഎസിന് വലിയൊരു ‘സർപ്രൈസ്’ വരുന്നുണ്ടെന്ന് ഫാർസ് വാർത്താ ഏജൻസിയിലൂടെ അറിയിച്ചു.
ഇറാന്റെ സൈനികശക്തി തകർത്തെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവച്ചിട്ടു. തെക്കൻ ഇറാനിൽ തകർന്ന എഫ്–15 ഇ വിമാനത്തിലെ പൈലറ്റിനായി ഇരുരാജ്യങ്ങളും തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ ആറാം ആഴ്ചയിലെ യുദ്ധം നിർണായക ഘട്ടത്തിലെത്തി.
എ–10 തണ്ടർബോൾട് വിമാനവും ഇറാൻ തകർത്തതായാണ് റിപ്പോർട്ടുകൾ.കുവൈത്തിൽ തകർന്നുവീണ എ–10 തണ്ടർബോൾട്ട് വിമാനത്തിലെ പൈലറ്റ് സുരക്ഷിതനാണെന്ന് യുഎസ് സ്ഥിരീകരിച്ചു.
2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം, കഴിഞ്ഞ 23 വർഷത്തിനിടെ ആദ്യമായാണ് ഒരു ശത്രുരാജ്യം അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവച്ചിടുന്നത്. ഇതോടെ മേഖലയിലെ സംഘർഷം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്.
