ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യയിലെ ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി രംഗത്തെത്തി. അമേരിക്കയുടെ ഇത്തരം ഭീഷണികൾ പുതിയതല്ലെന്നും കഴിഞ്ഞ 47 വർഷമായി ഇറാനെ തളയ്ക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാനിൽ യുദ്ധം ആരംഭിച്ചത് വലിയ തെറ്റാണെന്നും, അത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.യുഎസ് ഇതിനകം യുദ്ധം ജയിച്ചെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ പ്രതിനിധി ഇലാഹി തള്ളി. മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷ്യം കാണാനിറങ്ങിയവർക്ക് ഒരു മാസം കഴിഞ്ഞിട്ടും ഒന്നും നേടാനായില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
നിലപാടുകൾ തെരുവിലും യുദ്ധക്കളത്തിലും തെളിയിക്കാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയെ വിമർശിക്കുമ്പോഴും സംഘർഷം ലഘൂകരിക്കാൻ നയതന്ത്രം ആവശ്യമാണെന്ന് ഇലാഹി പറഞ്ഞു.
ഇന്ത്യയുടെ നയതന്ത്രം മികച്ചതാണെന്നും സമാധാനത്തിനായി ഇന്ത്യക്ക് നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ യുദ്ധം ഇറാനെതിരെ മാത്രമല്ല, മനുഷ്യരാശിക്കെതിരാണെന്നും ലോകമെങ്ങും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
