കൊച്ചി: ഏറെ വിവാദമായ മൈക്രോഫിനാൻസ് സാമ്പത്തിക ക്രമക്കേട് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. 2014-ൽ വയനാട് എസ്.എൻ.ഡി.പി യൂണിയന് 10 ലക്ഷം രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, വയനാട് യൂണിയൻ ഭാരവാഹികൾ, ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പ്രതിപ്പട്ടികയിലുള്ള ഈ കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ വിചാരണ നടപടികൾക്കായി ഇനി സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ലഭിക്കേണ്ടതുണ്ട്.
മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 70 കേസുകളിൽ അന്വേഷണം പുരോഗമിക്കുമ്പോൾ, വെള്ളാപ്പള്ളിക്കെതിരായ മറ്റ് രണ്ട് കേസുകളിൽ കൂടി നിലവിൽ അന്വേഷണംപൂർത്തിയായിട്ടുണ്ട്. കേസന്വേഷണം വൈകുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കുറ്റപത്രത്തിന് അനുമതി ലഭിച്ച വിവരം വിജിലൻസ് കോടതിയെ അറിയിച്ചത്.

