ചങ്ങനാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇൻകം ടാക്‌സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ്, പെരുന്നയിൽ ചേർന്ന എൻ.എസ്.എസ് വാർഷിക ബജറ്റ് യോഗത്തിൽ സുകുമാരൻ നായർ പരസ്യവിമർശനം ഉന്നയിച്ചത്.
ഇനി മുഖ്യമന്ത്രിയുടെ കാലുപിടിക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഹങ്കാരിയാണെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുൻപ് ‘സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങേണ്ടതില്ല’ എന്ന സതീശന്റെ പരാമർശത്തെ തുടർന്നുണ്ടായ വാക്‌പോരിന്റെ തുടർച്ചയായാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള പുതിയ പരാമർശം.

