വാഷിങ്ടൺ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനെയും കൊലപ്പെടുത്താനുള്ള ഇസ്രായേൽ പദ്ധതികളെക്കുറിച്ച് അമേരിക്കൻ അധികൃതർ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. യു.എസുമായുള്ള ആണവ ചർച്ചകളിൽ പങ്കെടുക്കുന്ന ഈ രണ്ട് ഇറാനിയൻ നേതാക്കളെയും ലക്ഷ്യമിട്ട് ഇസ്രായേൽ വധശ്രമം ആസൂത്രണം ചെയ്യുന്നതായി ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ 8-ലെ വെടിനിർത്തലിന് ശേഷമുള്ള ആഴ്ചകളിൽ ഇരുവരെയും വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നതായി ചില യു.എസ് ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള ഫോൺ സംഭാഷണ റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുൻപ് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ.

