പി.എസ്.എൽ.വി. വിക്ഷേപണങ്ങളിലെ പരാജയങ്ങളെത്തുടർന്നുണ്ടായ എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.ആർ.ഒ.യുടെ പുതിയ വിക്ഷേപണങ്ങൾക്ക് കേന്ദ്ര അനുമതി. ഇതേത്തുടർന്ന് ജിയോ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്-05 വഹിച്ച് ജി.എസ്.എൽ.വി. വിക്ഷേപണം സെപ്റ്റംബറിലും, ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബറിലും നടക്കും. ബഹിരാകാശ വ്യോമ നിരീക്ഷണങ്ങൾക്കായി ‘വ്യോമമിത്ര’ എന്ന റോബോട്ടിനെയും ഒക്ടോബറിലെ പരീക്ഷണ ദൗത്യത്തിൽ അയക്കും.
തുടർച്ചയായ സുരക്ഷാപരിശോധനകളും കേന്ദ്ര അന്വേഷണ സമിതിയുടെ കർശന നിർദേശങ്ങളും കാരണമാണ് വിക്ഷേപണങ്ങൾ വൈകിയതെന്നും, രണ്ട് വിജയിച്ച പരീക്ഷണ ദൗത്യങ്ങൾക്ക് ശേഷം 2028-ലായിരിക്കും സഞ്ചാരികളെയും വഹിച്ചുള്ള ഗഗൻയാൻ ദൗത്യം സാക്ഷാത്കരിക്കുകയെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു.

