തടസ്സമില്ലാതെ 250 ദിവസത്തിലേറെ കടലിൽ തുടർന്ന് റെക്കോർഡിട്ട യുഎസിന്റെ യുദ്ധക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണി’ലെ നാവികർ കടുത്ത മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുകൾ. മിലിറ്ററി ടൈംസ്, സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ് തുടങ്ങിയ മാധ്യമങ്ങളാണ് നാവികരുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
തുടർച്ചയായി ജോലി നീട്ടിയതിലുള്ള കടുത്ത മാനസികസമ്മർദം മൂലം ചില നാവികർ കപ്പലിൽ നിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്കഴിഞ്ഞ നവംബർ 21-നാണ് അയ്യായിരത്തോളം നാവികരുമായി സാൻ ഡിയേഗോയിൽ നിന്ന് കപ്പൽ യാത്രതിരിച്ചത്.
പസിഫിക്കിലേക്ക് പദ്ധതിയിട്ടിരുന്ന കപ്പൽ, ഇറാന് എതിരായ സൈനിക നീക്കങ്ങളുടെ ഭാഗമായാണ് പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിട്ടത്. മേയിൽ അവസാനിക്കേണ്ടിയിരുന്ന സേവനം പലതവണ നീട്ടിയതോടെയാണ് കപ്പലിൽ പ്രതിസന്ധി രൂക്ഷമായത്. സാൻ ഡിയേഗോയിൽ നടന്ന ടൗൺ ഹാൾ യോഗത്തിൽ യുഎസ് നേവി ആക്ടിങ് സെക്രട്ടറി ഹങ് ചൗവിനോട് കുടുംബാംഗങ്ങൾ തങ്ങളുടെ അമർഷവും ആശങ്കയും പരസ്യമായി പ്രകടിപ്പിച്ചു.

