കോഴിക്കോട്: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ വൻ അച്ചടക്ക നടപടിയും അഴിച്ചുപണിയും. പാർട്ടി സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

പാർട്ടി കേന്ദ്രനേതൃത്വവും പൊളിറ്റ്ബ്യൂറോ (PB) അംഗങ്ങളും യോഗത്തിൽ സ്വീകരിച്ച കടുത്ത നിലപാടാണ് ഈ നിർണായക നീക്കങ്ങൾക്ക് വഴിതെളിച്ചത്.തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കേവലം സംഘടനാപരമായ കാരണങ്ങൾ കണ്ടെത്തുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും, വീഴ്ച വരുത്തിയ കുറ്റക്കാർക്ക് കൃത്യമായ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും ചൊവ്വാഴ്ച ചേർന്ന പി.ബി. അംഗങ്ങളുടെ യോഗത്തിൽ കേന്ദ്രനേതാക്കൾ വ്യക്തമാക്കി.

സംഘടനാ പതനത്തിന് പാർട്ടി സെക്രട്ടറി മാത്രമല്ല, സംസ്ഥാന സെക്രട്ടേറിയറ്റ് ഒന്നാകെ കുറ്റക്കാരാണെന്ന പൊതുവികാരം യോഗത്തിലുയർന്നു. പൊതുജനങ്ങൾക്ക് പൂർണ്ണമായും ബോധ്യപ്പെടുന്ന രീതിയിലുള്ള തിരുത്തൽ നടപടികൾ വേണമെന്ന പി.ബി. നിർദേശത്തോടെയാണ് അച്ചടക്ക നടപടി സെക്രട്ടറിയിൽ തന്നെ തുടങ്ങാൻ തീരുമാനമായത്.

സംസ്ഥാന സെക്രട്ടേറിയറ്റിൽ വിപുലമായ അഴിച്ചുപണിക്കുള്ള ദൗത്യവും പി.ബി. നേരിട്ട് ഏറ്റെടുത്തു. നിലവിലുള്ള 17 അംഗ സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ 18 ആയി ഉയർത്താൻ കേന്ദ്രനേതൃത്വം അനുമതി നൽകി. ഇതോടെ മൂന്ന് പുതിയ നേതാക്കൾക്ക് സെക്രട്ടേറിയറ്റിലേക്ക് കടന്നുവരാൻ അവസരമൊരുങ്ങിയിട്ടുണ്ട്.

കേരളത്തിലെ തെറ്റുതിരുത്തൽ പ്രക്രിയയിൽ ആദ്യഘട്ടം മുതൽ തന്നെ കണിശമായ നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചിരുന്നത്. അശോക് ധാവ്ളെ, ബി.വി. രാഘവുലു, കെ. ബാലകൃഷ്ണൻ, വിജുകൃഷ്ണൻ എന്നീ പി.ബി. അംഗങ്ങളെ നിരീക്ഷകരാക്കി നേരത്തെ തന്നെ പ്ലാൻ തയ്യാറാക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ വാദങ്ങളെ തള്ളി, സംഘടനാ പരാജയത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയതും ഈ പി.ബി. സമിതിയാണ്.സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകൾക്ക് ശേഷമുള്ള പി.ബിയുടെ നിർണായക ഇടപെടൽ പാർട്ടിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. അഴിച്ചുപണികൾ ഇവിടെക്കൊണ്ട് അവസാനിക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. തുടർ കർമ്മപരിപാടികൾ ചർച്ച ചെയ്യുന്നതിനായി ഒക്ടോബറിൽ പ്രത്യേക കേന്ദ്രക്കമ്മിറ്റി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇഴകീറിയുള്ള സംഘടനാ പരിശോധനകളും തിരുത്തൽ നടപടികളും പാർട്ടിയിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *