യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള പ്രത്യാക്രമണങ്ങൾ കടുക്കുന്നതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായി. ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
മേഖലയിലാകെ സംഘർഷം വ്യാപിക്കുന്നത് ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.ബഹ്‌റൈനിലെ ഷെയ്ഖ് ഇസ യുഎസ് താവളത്തിനു നേരെ 20 ഡ്രോണുകളും 3 മിസൈലുകളും ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. കമാൻഡ് സെന്ററുകൾ തകരുകയും ഇന്ധന ടാങ്കുകൾക്ക് തീപിടിക്കുകയും ചെയ്തതായി ഇറാൻ (IRGC) അവകാശപ്പെട്ടു.
എന്നാൽ ബഹ്‌റൈൻ ഭരണകൂടം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന പ്രതിഷേധത്തിനിടെ യുഎസ് മറീനുകൾ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഈ സംഭവത്തിൽ മറീനുകളുടെ നേരിട്ടുള്ള ഇടപെടൽ ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്.
രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്.കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന വെടിവയ്പ്പിൽ യുഎസ് മറീനുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗികമായി ഇനിയും പൂർണ്ണ സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ, സംഘർഷത്തിൽ 10 പേർ കൊല്ലപ്പെട്ടതായും 60-ലധികം പേർക്ക് പരിക്കേറ്റതായും ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗംപേർക്കും വെടിയേറ്റിട്ടുണ്ട്. കോൺസുലേറ്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതായി സിന്ധ് പ്രവിശ്യാ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അത് മറീനുകളാണോ അതോ പ്രാദേശിക സുരക്ഷാ സേനയാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
