ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ഒരുങ്ങുന്നു.
തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി ഏകദേശം 180 എം.പിമാർ നോട്ടീസിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ ക്രമക്കേട് നടത്തി വോട്ടർമാരെ ഒഴിവാക്കിയെന്നും ടി.എം.സി പ്രതിനിധികളോട് മോശമായി പെരുമാറിയെന്നും ഗ്യാനേഷ് കുമാറിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ആരോപിക്കുന്നു.
ഭരണഘടനാ പദവി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഈ നീക്കം നടത്തുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്നും നിഷ്പക്ഷത പുലർത്തുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ പുറത്താക്കിയ നടപടി ചൂണ്ടിക്കാട്ടി, മാർച്ച് 12, 13 തിയതികളിൽ ഇരുസഭകളിലും നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ വിന്യസിക്കുന്നുവെന്നും തൃണമൂൽ നേതാക്കളെ ഇ.ഡിയും സി.ബി.ഐയും ലക്ഷ്യമിടുമ്പോൾ കമ്മീഷൻ മൗനം പാലിക്കുന്നുവെന്നുമാണ് ടി.എം.സി. ആരോപിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കുന്നതിന് സമാനമായ സങ്കീർണ്ണമായ ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നത്.
