നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാവിലക്കിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ. യുഎസ്, ഇസ്രയേൽ, യൂറോപ്യൻ കപ്പലുകൾക്ക് കർശന നിയന്ത്രണം തുടരുമ്പോഴാണ് ‘പരിമൾ’, ‘പുഷ്പ’ എന്നീ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ പ്രത്യേക അനുമതി ലഭിച്ചത്.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചകളാണ് നിയന്ത്രണങ്ങളിൽ ഇളവ് നേടാൻ സഹായിച്ചത്.
ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധവുമാണ് ഈ അനുകൂല നിലപാടിന്പിന്നിലെ പ്രധാന ഘടകങ്ങൾ.ഇന്ത്യയുടെ ഇന്ധന, പാചകവാതക ഇറക്കുമതിയിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലെ തടസ്സം നീങ്ങിയത് വലിയ ആശ്വാസമായി.
കപ്പലുകൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് ഉണ്ടായേക്കാവുന്ന പെട്രോൾ, എൽപിജി ക്ഷാമം ഒഴിവാക്കാൻ സാധിക്കും. ഇറാന്റെ ഈ പുതിയ തീരുമാനം നിലവിലെ ഊർജ്ജ പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.ഹോർമുസ് പ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ 45% വർദ്ധിപ്പിച്ചു.
പാചകവാതക ക്ഷാമത്തിൽ ആശങ്ക വേണ്ടെന്നും പരിഹാരത്തിന് കൃത്യമായ നയമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇറാന്റെ പുതിയ ഇളവുകൂടി വന്നതോടെ ഊർജ്ജ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകും.
