നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സിപിഐഎമ്മിൽ ധാരണയായി. യുഡിഎഫ് കോട്ടയായ ആലുവയിൽ മുൻ എംപി എ എം ആരിഫിനെ മത്സരിപ്പിക്കാനാണ് നീക്കം. ഇതോടെ മണ്ഡലത്തിൽ ആരിഫ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത വർധിച്ചു.
2011 മുതൽ അൻവർ സാദത്ത് നിലനിർത്തുന്ന ആലുവ തിരിച്ചുപിടിക്കാൻ എ.എം. ആരിഫിനെ ഇറക്കി സിപിഐഎം നീക്കം. കഴിഞ്ഞ നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മികച്ച ലീഡ് നേടിയ മണ്ഡലമാണിത്. എന്നാൽ ആരിഫിന്റെ സ്വാധീനത്തിലൂടെ യുഡിഎഫ് കോട്ടയിൽ അട്ടിമറി നടത്താമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ.
കൊണ്ടോട്ടിയിൽ പ്രമോദ് ദാസ്, വണ്ടൂരിൽ ദാമോദരൻ വെങ്ങാട്, തൃക്കാക്കരയിൽ എ.ജി. ഉദയകുമാർ എന്നിങ്ങനെ സിപിഐഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമായി.
മലപ്പുറം സീറ്റ് എൻസിപിക്ക് നൽകി പകരം ഏറ്റെടുത്ത കോട്ടക്കലിലോ തിരൂരിലോ വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കും. അതേസമയം, പാലക്കാട്ടെ സ്ഥാനാർത്ഥി പ്രഖ്യാപനം യുഡിഎഫ് തീരുമാനത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
