യുക്രൈന്റെ ശക്തമായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ നാല് വിമാനത്താവളങ്ങൾ തിങ്കളാഴ്ച താൽക്കാലികമായി അടച്ചു. വിമാനത്താവളങ്ങൾക്ക് നേരെ വന്ന 59 ഡ്രോണുകൾ വെടിവെച്ചിട്ടതായും സുരക്ഷ മുൻനിർത്തിയാണ് സർവീസുകൾ നിർത്തിവെച്ചതെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു.
അതേസമയം, യുക്രൈനിലെ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഇസ്കന്ദർ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഡേസയിലെ കാർഷിക കേന്ദ്രത്തിന് നേരെയായിരുന്നു റഷ്യൻ ആക്രമണം. മിസൈൽ പതിച്ചതിനെ തുടർന്ന് ഇന്ധന സംഭരണ ടാങ്കുകൾക്കും വാഹനങ്ങൾക്കും തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തതായി യുക്രൈൻ അധികൃതർ വ്യക്തമാക്കി.

