കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 103(1) (കൊലപാതകം), 126(2) (അതിക്രമിച്ചു കടക്കൽ) എന്നിവ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. ശിക്ഷാവിധിയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, “എന്നെ തൂക്കിക്കൊന്നോളൂ” എന്നായിരുന്നു ചെന്താമരയുടെ മറുപടി.
2019-ൽ അയൽവാസിയായ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ചെന്താമര, ജാമ്യത്തിലിറങ്ങിയ ശേഷമാണ് 2025 ജനുവരിയിൽ സുധാകരനെയും (56) അമ്മ ലക്ഷ്മിയെയും (75) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും അയാൾക്ക് പരമാവധി ശിക്ഷയായ തൂക്കുമരം തന്നെ നൽകണമെന്നും കേസിലെ പ്രധാന സാക്ഷി പുഷ്പ ആവശ്യപ്പെട്ടു. കേസിലെ അന്തിമ ശിക്ഷാവിധി കോടതി പിന്നീട് പ്രഖ്യാപിക്കും.

