വ്യക്തിഗത സ്റ്റാഫുകൾക്ക് പുറമെ, പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി 12 അംഗ ടീമിനെ നിയമിക്കുകയും ഇവർക്ക് ശമ്പളമായി 3 കോടിയിലധികം രൂപ നൽകുകയും ചെയ്തതായി വിവരാവകാശ രേഖ. മന്ത്രിമാർക്കോ പ്രതിപക്ഷ നേതാവിനോ ഇല്ലാത്ത പ്രത്യേക സംവിധാനമാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കായി ഒരുക്കിയത്.
2022 മേയിലാണ് 12 പേരെ കരാറടിസ്ഥാനത്തിൽ നിയമിച്ചത്. തുടക്കത്തിൽ ആറ് മാസത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു. ടീമിന്റെ തലവന് പ്രതിമാസം 78,750 രൂപയും രണ്ടാമന് 73,500 രൂപയുമാണ് ശമ്പളം. സംഘത്തിലെ 9 പേർക്കും പ്രതിമാസം അരലക്ഷം രൂപയ്ക്ക് മുകളിലാണ് വേതനം.

