അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെ കരുതലോടെ നേരിട്ട് കേരളം. രണ്ടാം സെഷന്‍ പൂര്‍ത്തിയാവുമ്പോള്‍ 143 റണ്‍സാണ് സമ്പാദ്യം. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും (71 പന്തില്‍ 30) രോഹന്‍ കുന്നുമ്മലും (68 പന്തില്‍ 30) അരങ്ങേറ്റ താരം വരുണ്‍ നായനാരും (55 പന്തില്‍ 10) ആണ് പുറത്തായത്61 ഓവര്‍ പിന്നിടുമ്പോള്‍ കേരളം 143-ന് മൂന്ന് എന്ന നിലയിലാണ്. കരുതലോടെയായിരുന്നു കേരളത്തിന്റെ തുടക്കം.

ക്ഷമയോടെ ബാറ്റുവീശിയ ഓപ്പണര്‍മാര്‍ ആദ്യ 20 ഓവര്‍വരെ 60 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു. രവി ബിഷ്ണോയുടെ 21-ാം ഓവറില്‍ അക്ഷയ് ചന്ദ്രന്റെ പുറത്താവലിലൂടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. 25-ാം ഓവറില്‍ രോഹന്‍ കുന്നുമ്മലും മടങ്ങി. പ്രിയാജീത് ജഡേജയ്ക്കാണ് വരുണ്‍ നായനാരുടെ വിക്കറ്റ്.ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി മത്സരം.

രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്.

ഈ സീസണില്‍ കേരളത്തിന്റെ പരിശീലകനായെത്തിയ അമേയ് ഖുറേസിയുടെ ആസൂത്രണമികവും പരിചയസമ്പന്നരായ ഒരുകൂട്ടം കളിക്കാരുടെ ഒത്തൊരുമയുമാണ് കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നില്‍. മറ്റൊരു സെമിയില്‍ വിദര്‍ഭ മുംബൈയെ നേരിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *