ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ നോര്‍വേയോടു തോറ്റ് ബ്രസീല്‍ പുറത്തായത് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. എർലിങ് ഹാളണ്ടിന്റെ ഗോളടി മികവിൽ, വർഷങ്ങള്‍ക്കു ശേഷം ലോകകപ്പ് കളിക്കാനെത്തിയ നോർവേ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തറപറ്റിച്ചത്.
എന്നാൽ മത്സരത്തിലെ തോൽവിക്കിടയിലും, സൂപ്പര്‍ താരം നെയ്മാറും നോര്‍വേ ഗോൾ കീപ്പർ ഓറിയൻ നൈലാൻഡും തമ്മിൽ പെനാൽറ്റി ബോക്‌സിൽ നടന്ന വാക്പോരാട്ടവും മൈൻഡ് ഗെയിമുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചയായിരിക്കുന്നത്.മത്സരത്തിൽ തോൽവിയുടെ വക്കിൽനിൽക്കെ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി എടുക്കാൻ നെയ്മാർ തയാറെടുക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങളുടെ തുടക്കം.
നെയ്മാറിന്റെ ശ്രദ്ധ തിരിക്കാനും അദ്ദേഹത്തെ സമ്മർദത്തിലാക്കാനും നോർവേ ഗോൾകീപ്പർ ഓറിയൻ നൈലാൻഡ് പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഇരുവർക്കുമിടയിൽ മൈതാനത്ത് വച്ച് ചില വാക്കുകൾ കൈമാറുകയും ചെയ്തു.ലിപ്-റീഡിങ് വിദഗ്ധയായ നിക്കോള ഹിക്ലിങ് ഈ ദൃശ്യങ്ങൾ ഡീകോഡ് ചെയ്തപ്പോഴാണ് പെനാൽറ്റി ബോക്‌സിൽ നടന്ന ആ രസകരമായ ‘മൈൻഡ് ഗെയിം’ പുറത്തുവന്നത്.
ഇംഗ്ലിഷും ഇരുതാരങ്ങളുടെയും തനത് ഭാഷകളും കലർന്ന ഒരു വാക്പോരാട്ടമായിരുന്നു അവിടെ നടന്നത്.എന്നാൽ ഈ സമ്മർദ തന്ത്രങ്ങളൊന്നും നെയ്മാറിന് മുന്നിൽ വിലപ്പോയില്ല. തൊട്ടടുത്ത നിമിഷം നൈലാൻഡിനെ പൂർണമായും നിഷ്പ്രഭനാക്കിക്കൊണ്ട് വളരെ അനായാസമായി നെയ്മാർ പന്ത് വലയിലെത്തിച്ചു.
ഗോൾ നേടിയ ശേഷമായിരുന്നു ഇതിലും വലിയ നാടകീയത അരങ്ങേറിയത്. ഗോൾ അടിച്ച ആവേശത്തിൽ നെയ്മാർ ചിരിച്ചുകൊണ്ടിരുന്ന നൈലാൻഡിന്റെ അടുത്തേക്ക് നേരിട്ടുചെന്ന്, “I’m number one” (ഞാനാണ് ഒന്നാമൻ) എന്ന് ആംഗ്യം കാണിച്ചുകൊണ്ട് വെല്ലുവിളിച്ചു. എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ നൈലാൻഡ് അദ്ദേഹത്തെ ചിരിയോടെ തള്ളിമാറ്റുകയും ചെയ്തു.

