താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്. കടംകയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നുവെന്ന് അഫാന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമായിരുന്നുവെന്നും അഫാന് പറഞ്ഞു.കൊലയ്ക്ക് ശേഷം എലിവിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയ അഫാന് എട്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയതോടെയാണ് ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സ്പെഷല്‍ സബ് ജയിലിന് പകരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.
അഫാനെ കസ്റ്റഡിയില്‍ കിട്ടാനായി ഇന്ന് പൊലീസ് അപേക്ഷ നല്‍കും. അതിന് ശേഷം വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് തീരുമാനം.കുടുംബത്തിനേറ്റ ദുരന്തമറിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ അബ്ദുള്‍ റഹീം തന്റെ കുടുംബത്തിന് 65 ലക്ഷം കടബാധ്യതയെന്ന മകന്റെ മൊഴി കേട്ട് ഞെട്ടുകയായിരുന്നു.
വിദേശത്ത് 15 ലക്ഷവും നാട്ടില്‍ കൂടിപ്പോയാല്‍ 12 ലക്ഷത്തിന്റെയും കടമുണ്ടാകാമെന്നാണ് റഹീം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അബ്ദുള്‍ റഹീമിനെ അറിയാമെങ്കിലും ഇല്ലങ്കിലും കുടുംബത്തിന് വന്‍ കടമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു.
കടം നല്കിയവരേയും വായ്പയെടുത്തിരുന്ന ധനകാര്യ സ്ഥാപനങ്ങളേയും കണ്ടാണ് പൊലീസ് കടബാധ്യത ഉറപ്പിച്ചത്.പിതാവിന്റെ ബിസിനസ് തകര്‍ന്നതോടെ 2022 മുതല്‍ വരുമാനം കുറഞ്ഞ് തുടങ്ങി. പക്ഷെ മുന്‍പുണ്ടായിരുന്ന ആര്‍ഭാട ജീവിതം മാറ്റാന്‍ അഫാനും അമ്മയുമടങ്ങുന്ന കുടുംബം തയാറായില്ല. പലരില്‍ നിന്നും ലക്ഷങ്ങള്‍ കടവും പലിശയ്ക്ക് പണവും വാങ്ങിയാണ് കടം 65 ലക്ഷത്തോളം എത്തിയത്.
അഫാന് ലഹരി ഉപയോഗിച്ചതിന് തെളിവ് ലഭിക്കാതെയും അഫാന് മാനസിക പ്രശ്നമില്ലെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തതോടെ കടബാധ്യത തന്നെയാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് ഉറപ്പിച്ചു. അതിനിടെ സഹോദരന് അഫ്സാനയേയും സുഹൃത്ത് ഫര്‍സാനയേയും കൊലപ്പെടുത്തിയ കേസില്‍ കൂടി അഫാന്റെ അറസ്റ്റ് വെഞ്ഞാറമൂട് പൊലീസ്രേഖപ്പെടുത്തി. അഫാനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടത്തുന്നതോടെ കേസില്‍ പൂര്‍ണരൂപമാകും