ബാതുമി(ജോര്‍ജിയ): ചെസ് വനിതാ ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കിരീടത്തിനായി ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും.
ഇന്ത്യൻ സമയം വൈകിട്ട് 4.35നാണ് ടൈ ബ്രേക്കർ തുടങ്ങുക. ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്.
രണ്ടാം മത്സരത്തിൽ വെള്ള കരുക്കളുമായാണ് ഹംപി കളിച്ചത്. മുപ്പത്തിനാലാം നീക്കത്തിനൊടുവിൽ ഹംപിയും ദിവ്യയും സമനില സമ്മതിച്ചു. നാൽപത്തിയൊന്നാം നീക്കത്തിന് ശേഷമായിരുന്നു ആദ്യ മത്സരം സമനിലയിലായത്.
ഇരുവർക്കും ഓരോ പോയിന്‍റ് വീതമായതോടെയാണ് ടൈ ബ്രേക്കറിലേക്ക് കിരീടപ്പോരാട്ടം നീണ്ടത്.