വെനസ്വേലയെ തകർത്തെറിഞ്ഞ ശക്തമായ ഭൂകമ്പത്തിൽ മരണം 920 ആയി. 3,360 പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ അമ്പതിനായിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ബുധനാഴ്ച നിമിഷങ്ങളുടെ ഇടവേളകളിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് രാജ്യത്തുണ്ടായത്. ഇതിനു പിന്നാലെ തലസ്ഥാനമായ കരാക്കസ് ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിൽ വീണ്ടും ശക്തമായ തുടർച്ചലനങ്ങളുണ്ടായത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സഹായം സുഗമമാക്കാൻ യു.എസ് വെനസ്വേലയ്ക്കുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾക്ക് ഒക്ടോബർ 23 വരെ ഇളവ് പ്രഖ്യാപിച്ചു.
രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യു.എസ് സൈനിക മേധാവി കരാക്കസിലെത്തിയിട്ടുണ്ട്. ഇന്ത്യയും അടിയന്തര സഹായവുമായി രംഗത്തെത്തി. മരുന്നുകളും മെഡിക്കൽ സംഘവും സൈനിക ഫീൽഡ് ആശുപത്രിയും ഉൾപ്പെടെ 35 ടൺ അവശ്യവസ്തുക്കളുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങൾ വെനസ്വേലയിലേക്ക് തിരിച്ചു.

