മുംബൈ: ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്സിന് നഖ്‌വിക്ക് ഇ-മെയില്‍ അയച്ച് ബിസിസിഐ. ഇ-മെയിലില്‍ മറുപടി കാത്തിരിക്കുകയാണെന്നും മറുപടി ലഭിച്ചില്ലെങ്കില്‍ ഐസിസിയെ ഔദ്യോഗികമായി സമീപിക്കാനാണ് തീരുമാനമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.

ഏഷ്യാ കപ്പ് ട്രോഫി കൈമാറാത്ത സംഭവത്തില്‍ പടി പടിയായുള്ള നടപടികളാണ് ബിസിസിഐ കൈക്കൊള്ളുന്നതെന്നും സൈക്കിയപറഞ്ഞു.

പാകിസ്ഥാനെ തോല്‍പിച്ച് ഏഷ്യാ കപ്പ് കിരീടം നേടിയശേഷം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷസമയത്ത് നഖ്‌വി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

മറ്റേതെങ്കിലും വ്യക്തിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാമെന്ന് ഇന്ത്യൻ ടീം അറിയിച്ചെങ്കിലും ട്രോഫി കൈമാറാതെ നഖ്‌വി സ്റ്റേഡിയത്തില്‍ നിന്ന് പോയി. ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ നഖ‌്‌വി തയാറിയില്ല.

ഇതിനുശേഷം ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് തന്നെ സൂക്ഷിക്കണമെന്നും താനറിയാതെ ആര്‍ക്കും കൈമാറരുതെന്നും നഖ്‌വി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തന്‍റെ അനുമതിയില്ലാതെയോ സാന്നിധ്യത്തിലോ അല്ലാതെ ട്രോഫി ആര്‍ക്കും കൈമാറരുതെന്നാണ് നഖ്‌വി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനം നിര്‍ദേശം നല്‍കിയത്.

നഖ്‌വി കിരീടം സമ്മാനിക്കാതെ മടങ്ങിയപ്പോള്‍ കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങള്‍ ഏഷ്യാ കപ്പ് കിരീടനേട്ടം ആഘോഷിച്ചത്. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം നേടിയത്. ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 

147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും തിലക് വര്‍മയുമായി ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *