മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യന്‍ സംഘം. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 46.4 ഓവറില്‍ 236 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയുടെ മികവിലാണ് സന്ദര്‍ശകരുടെ ഈ പ്രകടനം.

മത്സരത്തില്‍ പന്തെറിഞ്ഞ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും ഒരു വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അവസാനയങ്കത്തില്‍ ആറ് ബൗളര്‍മാരെയാണ് ഓസീസിനെതിരെ ഉപയോഗിച്ചത്. ഇതോടെ 39 വര്‍ഷങ്ങളുടെ ഒരു ചരിത്രമാണ് പുതു ഇന്ത്യ തകര്‍ത്തത്.ഓസ്ട്രേലിയയില്‍ ഒരു ഏകദിന ഇന്നിങ്‌സില്‍ ആറ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരുമിച്ച് വിക്കറ്റ് വീഴ്ത്തുക എന്ന അപൂര്‍വതയാണ് ടീം സൃഷ്ടിച്ചത്.

ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇങ്ങനെ വിക്കറ്റ് വീഴ്ത്തുന്നത്.1986ലാണ് ആദ്യം ആറ് ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയയില്‍ വിക്കറ്റ് വീഴ്ത്തിയത്.

അന്ന് ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ഈ പ്രകടനം. കപില്‍ ദേവ്, ചേതന്‍ ശര്‍മ, റോജര്‍ ബിന്നി, ശിവലാല്‍ യാദവ്, രവി ശാസ്ത്രി, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയവര്‍.

അതിന് ശേഷം ഇത് ആദ്യമായാണ് പന്തെറിഞ്ഞ ആറ് ബൗളര്‍മാരും ഓസീസില്‍ വിക്കറ്റ് വീഴ്ത്തുന്നത്.അതേസമയം, ഓസ്ട്രേലിയ്ക്കായി മത്സരത്തില്‍ മാത്യു റെന്‍ഷോ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 58 പന്തില്‍ രണ്ട് ഫോറടക്കം 56 റണ്‍സെടുത്തു.

താരത്തിന് പുറമെ, മിച്ചല്‍ മാര്‍ഷ് (50 പന്തില്‍ 41), മാറ്റ് ഷോട്ട് (41 പന്തില്‍ 30), ട്രാവിസ് ഹെഡ് (29 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിലവില്‍ ഇന്ത്യ മറുപടി ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 37 റണ്‍സ് എടുത്തിട്ടുണ്ട്. 24 പന്തില്‍ 18 റണ്‍സ് സ്‌കോര്‍ ചെയ്ത് രോഹിത് ശര്‍മയും 16 പന്തില്‍ 16 റണ്‍സ് അടിച്ച ഗില്ലുമാണ് ക്രീസിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *