വാഷിങ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ, ഇറാനുമായുള്ള ഏറ്റുമുട്ടലുകളിൽ വാണിജ്യ കപ്പലുകൾക്കോ ചരക്കുകൾക്കോ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമായി യു.എസിന്റെ നിയന്ത്രണത്തിലുള്ള ഇറാനിയൻ ആസ്തികൾ ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്കിൽ ഇറാനും ചെങ്കടലിൽ ഹൂതി വിമതരും നടത്തുന്ന ആക്രമണങ്ങൾക്കെതിരെയാണ് അമേരിക്കയുടെ ഈ നീക്കം.
എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. മറ്റൊരു രാജ്യത്തിന്റെ ആസ്തികൾ പിടിച്ചെടുക്കുന്നത് ഗുരുതരമായ പ്രകോപനമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സർക്കാരുകൾ രാജ്യങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് പതിവാക്കിയാൽ പിന്നീട് ആരുടെയും ആസ്തി സുരക്ഷിതമായിരിക്കില്ലെന്നും തുടർന്നുണ്ടാകുന്ന കാര്യങ്ങൾ സമാധാനപരമായിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

