റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ– പാകിസ്ഥാൻ മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ പുറത്താകലിൽ വിവാദം.
ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ വൈഭവ് മത്സരത്തിൽ 28 പന്തുകൾ നേരിട്ട് 45 റൺസ് നേടിയിരുന്നു പുറത്തായത്. സിക്സുകളും അഞ്ചു ഫോറുകളും താരം ബൗണ്ടറി കടത്തി. താരത്തിന്റെ പുറത്താകലാണ് പാക് വിജയത്തിൽ നിർണായകമായത്.
സുഫിയാൻ മുഖീം എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഫൈഖ് ക്യാച്ചെടുത്താണ് വൈഭവിന്റെ പുറത്താകൽ. വൈഭവ് സിക്സിനു ശ്രമിച്ചപ്പോൾ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് പാക്ക് ഫീൽഡർ പന്ത്പിടിച്ചെടുക്കുകയായിരുന്നു.
ബൗണ്ടറി ലൈനിന് തൊട്ടടുത്തുനിന്ന് ക്യാച്ചെടുത്തതിനു പിന്നാലെ പാക്ക് താരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു.എന്നാൽ റീപ്ലേ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു അംപയർ ഔട്ട് അനുവദിച്ചത്.
പക്ഷേ, പാക്ക് താരം മുഹമ്മദ് ഫൈഖിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയോ, ഇല്ലയോ എന്നത് ഈ ദൃശ്യങ്ങളിലും പൂർണമായും വ്യക്തമായിരുന്നില്ല.
റീപ്ലേകളുടെ സമയത്ത് എല്ലാ ‘ആംഗിളുകളിൽ’ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. താരത്തിന്റെ ഷൂസിന്റെ പുറകുവശം ബൗണ്ടറി ലൈനിൽ തട്ടിയോ എന്നതാണ് സംശയം. ഇതോടെ അംപയറുടെ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തി.
