ഒന്ന്, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പുതിയ നീക്കം. മറ്റൊന്ന്, ആഗോളതലത്തിൽ ആശങ്കപടർത്തിയ എഐപ്പേടിയിൽ നിന്ന് ഓഹരി വിപണികളുടെ വൻ കുതിച്ചുകയറ്റം. രണ്ടു കാര്യങ്ങളും ഇന്നലെ ഒറ്റരാത്രികൊണ്ടുതന്നെ തകിടംമറിഞ്ഞു.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ൻ രംഗത്തെത്തി. ട്രംപിന്റെ പ്രതിനിധികൾ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ ഡീൽ അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് യുക്രെയ്ൻ വിദേശകാര്യ പാർലമെന്ററി കമ്മിറ്റി ചെയർമാൻ ഒലക്സാൻഡർ മെറേഷ്കോ പറഞ്ഞു.
യുക്രെയ്നുമായി സംസാരിക്കാതെ, റഷ്യയുടെ താൽപ്പര്യമനുസരിച്ചുള്ള ഡീലാണ് യുഎസ് തയാറാക്കിയത്. അത് അംഗീകരിച്ചാൽ റഷ്യ ആഗ്രഹിക്കുന്നതു പോലെ ഡോൺബാസ് യുക്രെയ്ൻ വിട്ടുകൊടുക്കേണ്ടി വരും.
യുക്രെയ്ന്റെ ഒരിഞ്ച് പോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും വ്യക്തമാക്കി.
2022ൽ തുടങ്ങിയ യുദ്ധം 3 വർഷം പിന്നിട്ടു, എന്നിട്ടും ഇപ്പോഴും സൈനിക നീക്കത്തിലൂടെ റഷ്യയ്ക്ക് പിടിച്ചടക്കാൻ പറ്റാത്ത തന്ത്രപ്രധാന മേഖലയാണ്ഡോൺബാസ്.
