ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട പോറ്റിയെയും മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെയും ഒരുമിച്ചിരുത്തിയാണ് മൊഴിയെടുത്തത്.
തന്റെ ഡൽഹി യാത്രയെക്കുറിച്ചും അവിടെ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചും പോറ്റി മൊഴി നൽകിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണ്ണം എവിടെയാണെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം പ്രധാനമായും ശ്രമിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പി.എസ്. പ്രശാന്ത്, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കേസിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് പ്രശാന്തിനെ വീണ്ടും വിളിച്ചുവരുത്തുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവർക്ക് തുല്യപങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തി.
മോഷ്ടിച്ച സ്വർണ്ണം എവിടെയാണെന്ന് കണ്ടെത്താനും, കേസിലെ രാഷ്ട്രീയ ഉന്നതരുടെ സ്വാധീനത്തെക്കുറിച്ചും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്.
