സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ എം. മനോജ്, മുഹമ്മദ് അജ്സൽ, അബൂബക്കർ ദിൽഷാദ് എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്.
ഫെബ്രുവരി അഞ്ചിന് നടക്കുന്ന സെമി പോരാട്ടത്തിൽ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് ആത്മവിശ്വാസം നൽകുന്നതാണ് ഈ ഉജ്ജ്വല വിജയം.
എട്ടാം കിരീടമെന്ന സ്വപ്നത്തിലേക്ക് കേരളം ഇനി രണ്ട് ജയങ്ങൾ മാത്രം അകലെ. ക്വാർട്ടർ ഫൈനലിൽ തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയ പഞ്ചാബുമായാണ് കേരളത്തിന്റെ സെമി പോരാട്ടം.
മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ രണ്ട് ഗോളുകൾക്ക് തകർത്ത് റെയിൽവേസും സെമിയിൽ ഇടംപിടിച്ചിട്ടുണ്ട്. കരുത്തരായ എതിരാളികൾ മുന്നിലുണ്ടെങ്കിലും മികച്ച ഫോമിലുള്ള കേരളം ഇത്തവണ കിരീടം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
