എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ, റഷ്യയിൽ നിന്ന് 10,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. ഇതിലൂടെ 288 എസ്-400 (S-400) മിസൈലുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയ ഈ കരാർ രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വലിയ കരുത്താകും. മുൻപ് ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് നിർണായക പങ്കുവഹിച്ച മിസൈലുകളാണിവ.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് ഇന്ത്യൻ നേതാക്കളോ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ സുരക്ഷിതമാണെന്നും ലാവ്‌റോവ് കൂട്ടിച്ചേർത്തു.ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഉപരോധങ്ങളും ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് സെർജി ലാവ്‌റോവ് കുറ്റപ്പെടുത്തി. ഇന്ത്യ ഇത്തരമൊരു നിലപാട് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
