ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഇരുരാജ്യങ്ങൾക്കും മേൽ 200 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമാധാനം ഉറപ്പാക്കിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
കഴിഞ്ഞ വർഷത്തെ സംഘർഷത്തിന് ശേഷം എൺപതിലേറെ തവണ ട്രംപ് ഈ അവകാശവാദം ആവർത്തിച്ചിട്ടുണ്ട്.
വാഷിങ്ടണിൽ നടന്ന ‘ഗാസ ബോർഡ് ഓഫ് പീസ്’ പരിപാടിയിൽ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ട്രംപ് ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്. രണ്ടാമതും അധികാരമേറ്റ ആദ്യ വർഷം തന്നെ എട്ടോളം യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ആഗോള സംഘർഷങ്ങളിൽ താൻ നടത്തിയ ഇടപെടലുകളെക്കുറിച്ചും ട്രംപ് ചടങ്ങിൽ വിശദീകരിച്ചു.ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ട്രംപ് അവകാശപ്പെട്ടു.
പാക് പ്രധാനമന്ത്രി ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പുകഴ്ത്തിയ അദ്ദേഹം, തന്റെ ഇടപെടലിലൂടെ 25 മില്യൺ മനുഷ്യരുടെ ജീവൻ രക്ഷിച്ചുവെന്ന ഷെരീഫിന്റെ പഴയ വാക്കുകൾ ഓർമിപ്പിക്കുകയും ചെയ്തു.
