കൊച്ചി മെട്രോയുടെ 385-ാം പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. പൂച്ച അവശനിലയിലാണെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഫയർഫോഴ്സും അനിമൽ റെസ്ക്യൂ ടീമും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
രാത്രി വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷം നടപടികൾ തുടങ്ങാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ അടിയന്തരമായി ഇടപെടുകയായിരുന്നു.പില്ലറിന് മുകളിൽ അവശനിലയിലായ പൂച്ചയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിനെത്തുടർന്ന് ഗാന്ധിനഗറിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായത് ദൗത്യത്തിന് തടസ്സമായി. പകരം സംവിധാനം എത്തിച്ച് രക്ഷാദൗത്യം വേഗത്തിൽ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
