ഇറാനെതിരായ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ അമേരിക്കയ്ക്ക് നന്ദി അറിയിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാന്റെ ഭീകര ഭരണകൂടത്തെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചു.
ഈ പോരാട്ടം ഇറാൻ ജനതയുടെ മോചനത്തിന് കൂടിയാണെന്നും, മേഖലയിലെ അസ്തിത്വ ഭീഷണി ഇല്ലാതാക്കി സ്വതന്ത്രവും സമാധാനപരവുമായ ഇറാൻ സ്ഥാപിക്കപ്പെടേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാൻ ഭരണകൂടത്തിന്റെ ഭീഷണി അവസാനിപ്പിക്കാൻ ഇസ്രയേലും യുഎസും സംയുക്ത നീക്കം ശക്തമാക്കിയതായി ബെഞ്ചമിൻ നെതന്യാഹു.
47 വർഷമായി ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും സ്വന്തം ജനതയുടെ ഉൾപ്പെടെ രക്തം ചിന്തുകയും ചെയ്യുന്ന ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ദൗത്യത്തിന് ചരിത്രപരമായ നേതൃത്വം നൽകുന്ന ഡൊണാൾഡ് ട്രംപിന് നെതന്യാഹു പ്രത്യേക നന്ദി അറിയിച്ചു.ആണവായുധങ്ങൾ സ്വന്തമാക്കാൻ ഇറാനിലെ ഭീകര ഭരണകൂടത്തെ അനുവദിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയായ ഈ ഭരണകൂടത്തെ താഴെയിറക്കാൻ യുഎസ്-ഇസ്രയേൽ സൈനിക നീക്കം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി ഇറാൻ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തമായി തീരുമാനിക്കാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
