നെതന്യാഹു മരിച്ചുവെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോയിൽ വലതുകൈയിൽ ആറ് വിരലുകൾ കണ്ടതാണ് വിവാദത്തിന് കാരണമായത്. ഈ ദൃശ്യം എഐ നിർമിതമാണെന്നും നെതന്യാഹു കൊല്ലപ്പെട്ടെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
എന്നാൽ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.നെതന്യാഹുവിന്റെ വീഡിയോയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് എക്സിന്റെ എഐ ചാറ്റ്‌ബോട്ട് ‘ഗ്രോക്ക്’ രംഗത്തെത്തി. വീഡിയോയിൽ ആറ് വിരലുകളില്ലെന്നും നിഴലുകളും ക്യാമറ ആംഗിളും കാരണം തോന്നിക്കുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണ മാത്രമാണിതെന്നും ഗ്രോക്ക് വ്യക്തമാക്കി.
അതേസമയം, യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടത് പശ്ചിമേഷ്യയിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. ഇതിന് പിന്നാലെ ലോകത്തിലെ പ്രധാന എണ്ണവിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതോടെ ആഗോള ഊർജ്ജ വിപണി പ്രതിസന്ധിയിലായിരിക്കുകയാണ്.
