യുഎസ്-ഇറാൻ വെടിനിർത്തലോടെ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായക ചർച്ചയിൽ ഇസ്രായേൽ പ്രതിനിധിയെ പങ്കെടുപ്പിക്കാത്തത് വലിയ രാഷ്ട്രീയ ദുരന്തമാണെന്ന് അദ്ദേഹം വിമർശിച്ചു.
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തപ്പോൾ ഇസ്രായേൽ ചർച്ചാമേശയിൽ പോലുമില്ലായിരുന്നുവെന്ന് ലാപിഡ് കുറ്റപ്പെടുത്തി.സൈന്യവും ജനങ്ങളും പൊരുതിയെങ്കിലും നെതന്യാഹു രാഷ്ട്രീയമായും തന്ത്രപരമായും പരാജയപ്പെട്ടെന്ന് യെയർ ലാപിഡ് വിമർശിച്ചു.
നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടാനായില്ലെന്ന് മാത്രമല്ല, നെതന്യാഹുവിന്റെ അശ്രദ്ധ വരുത്തിവെച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സുപ്രധാന ചർച്ചയിലും ഇസ്രായേലിന് ഇടമില്ലാത്തത് വലിയ വീഴ്ചയാണെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
ഇറാനെതിരായ വെടിനിർത്തലിനെ നെതന്യാഹു സ്വാഗതം ചെയ്തെങ്കിലും ലബനാനിലെ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി. അമേരിക്കയുടെ സമാധാന നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, ഇസ്രായേലിന്റെ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി.
ഇറാൻ ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കാൻ ട്രംപിനൊപ്പം നിൽക്കുമെന്നും നെതന്യാഹു പറഞ്ഞു.
