തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കൽ പരിശോധനാ റിപ്പോർട്ട്. ഇതോടെ താരത്തിനെതിരെയുള്ള മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം കോടതി ഒഴിവാക്കി. താൻ 2022-ൽ മദ്യപാനം ഉപേക്ഷിച്ചതാണെന്നും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ വകുപ്പ് പ്രകാരമുള്ള നടപടികൾ മാത്രമാണ് കേസിൽ ബാക്കിയുള്ളത്.അപകടസമയത്ത് ചിക്കുൻഗുനിയ ബാധിതനായിരുന്ന താൻ 2022-ൽ മദ്യപാനം ഉപേക്ഷിച്ചതാണെന്ന് മണിയൻപിള്ള രാജു വ്യക്തമാക്കി.
ബൈക്ക് കാറിലിടിച്ചപ്പോൾ ഭയം കാരണമാണ് വാഹനം നിർത്താതിരുന്നതെന്നും എന്നാൽ ഉടൻ തന്നെ സുഹൃത്തുക്കൾ വഴി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
തൊട്ടടുത്ത ദിവസം സ്റ്റേഷനിൽ ഹാജരായ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. പരിശോധനാ റിപ്പോർട്ട് അനുകൂലമായതോടെ സത്യംതെളിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
