അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പശ്ചാത്തലത്തിൽ, മലിനമായ കുളങ്ങളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നീന്തൽക്കുളങ്ങളിൽ ശാസ്ത്രീയമായ ക്ലോറിനേഷൻ ഉറപ്പാക്കണം. അവധിക്കാലമായതിനാൽകുട്ടികൾ ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മലിനജലത്തിലെ അമീബകൾ മൂക്കിലെ സുഷിരങ്ങളിലൂടെയോ കർണ്ണപടത്തിലെ വിള്ളലുകളിലൂടെയോ തലച്ചോറിലെത്തുന്നത് രോഗബാധയ്ക്ക് കാരണമാകും.
ഇത്തരം ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നതും നീന്തുന്നതും വഴി രോഗാണുക്കൾ മസ്തിഷ്കത്തിലെത്താൻ സാധ്യതയേറെയാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ലക്ഷണം
പനി, തലവേദന, ഓക്കാനം, കഴുത്തു വേദന തുടങ്ങിയവയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം എന്നിവയും ഉണ്ടായേക്കാം.
ചികിത്സ തേടിയിട്ടും പനി മാറുന്നില്ലെങ്കിൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. സമീപകാലത്ത് കുളങ്ങളിൽ മുങ്ങിക്കുളിച്ചിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശിച്ചു.
