ഇറാന്റെ ആണവപദ്ധതികളെ തകർക്കാൻ നയതന്ത്രം മതിയാകില്ലെന്നും സൈനിക നീക്കം അനിവാര്യമാണെന്നും വർഷങ്ങളായി നെതന്യാഹു അമേരിക്കയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ബുഷും ഒബാമയും ബൈഡനും ഇതിൽ നിന്ന് വിട്ടുനിന്നപ്പോൾ, ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയവും ഇറാന്റെ മേലുള്ള കടുത്ത നിലപാടും നെതന്യാഹുവിന് അനുകൂലമായി.
ഇറാന്റെ ഭരണകൂടം പെട്ടെന്ന് തകരുമെന്ന ഇസ്രയേലിന്റെഉറപ്പിലാണ് ട്രംപ് ഈ സാഹസിക നീക്കത്തിന് മുതിർന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ട്രംപിന്റെ പച്ചക്കൊടി ലഭിച്ചതോടെ പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ സൈനിക വിന്യാസം അതിവേഗം വർധിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങളെയും സൈനിക ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണങ്ങളിലൂടെ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനാണ് പദ്ധതി.
എന്നാൽ, ഈ നീക്കം ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രത്യാക്രമണത്തിന് കാരണമാകുമെന്നും അത് മേഖലയെയാകെ തകർക്കുമെന്നും സൈനിക വിദഗ്ധർ ഭയപ്പെടുന്നു.
നെതന്യാഹു നൽകിയ തെറ്റായ ഉറപ്പുകളെ തുടർന്നാണ് അമേരിക്ക ഇത്തരമൊരു സൈനിക നീക്കത്തിലേക്ക് എടുത്തുചാടിയതെന്ന് വാൻസ് വിശ്വസിക്കുന്നു.
ഇറാനിലെ ഭരണം അട്ടിമറിക്കുന്നത് ‘എളുപ്പമുള്ള ദൗത്യമാണെന്ന്’ വരുത്തിത്തീർത്ത് നെതന്യാഹു പ്രസിഡന്റ് ട്രംപിനെ വഴിതെറ്റിച്ചുവെന്നാണ് വാൻസിന്റെ ആരോപണം. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഇസ്രയേൽ പ്രധാനമന്ത്രി യുഎസിനെ സമ്മർദ്ദത്തിലാക്കി എന്ന നിലപാടിലാണ് അദ്ദേഹം.
