അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് നാളെ (ജൂൺ 11) പന്തുരുളും. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാൻ ഫ്രാൻസ് ഇറങ്ങുമ്പോൾ, ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ കാത്തിരിക്കുന്നത് മെസിക്കും റൊണാൾഡോയ്ക്കുമില്ലാത്ത ഒരു അപൂർവ റെക്കോഡാണ്. ലോകകപ്പ് ഫൈനലുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ബഹുമതി നിലവിൽ എംബാപ്പെയ്ക്കൊപ്പമാണ്.
2018-ൽ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും, 2022-ൽ അർജന്റീനയ്ക്കെതിരെ ചരിത്രപരമായ ഹാട്രിക്കും ഉൾപ്പെടെ രണ്ട് ഫൈനലുകളിൽ നിന്നായി നാല് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിന്റെ ജെഫ് ഹഴ്സ്റ്റിന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് 27-കാരനായ എംബാപ്പെ. 48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഈ 23-ാം എഡിഷനിലും എംബാപ്പെയുടെ ഈ റെക്കോഡ് മികവിലാണ് ഫ്രഞ്ച് പടയുടെ പ്രധാന പ്രതീക്ഷ.

