ടെഹ്‌റാൻ: അമേരിക്കയുമായി ഖത്തറിൽ വെച്ച് ഇന്ന് സാങ്കേതിക തല ചർച്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്ത്. ഖത്തർ ചർച്ചയ്ക്കായി ഇറാൻ അഭ്യർത്ഥിച്ചുവെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ കുറിപ്പ് തള്ളിയ ഇറാൻ വിദേശകാര്യ വക്താവ്, നിലവിൽ അമേരിക്കയുമായി യാതൊരുവിധ നേരിട്ടുള്ള ചർച്ചകൾക്കും പദ്ധതിയില്ലെന്ന് വ്യക്തമാക്കി.
മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ജൂൺ 17-ലെ ധാരണാപത്രത്തിന്റെ തുടനടപടികൾക്കുമായി മാത്രമാണ് തങ്ങളുടെ വിദഗ്ധ സംഘം ഈ ആഴ്ച ദോഹ സന്ദർശിക്കുന്നതെന്നാണ് ഇറാന്റെ വിശദീകരണം.
എന്നാൽ, അമേരിക്ക വ്യവസ്ഥകൾ പാലിക്കാൻ തയ്യാറായാൽ തങ്ങളും കരാർ അനുസരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്തുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണം അവസാനിപ്പിക്കാൻ ധാരണയായതായും ദോഹയിൽ ചർച്ച നടക്കുമെന്നുമായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്.

