ഖത്തറിൽ മരവിപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന ഇറാൻ ഫണ്ടിന്റെ ആദ്യഗഡുവായ 300 കോടി ഡോളർ വിട്ടുകൊടുക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതായി ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. ദോഹയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. എന്നാൽ ഈ തുക നേരിട്ട് പണമായി നൽകില്ല; പകരം ഇറാൻ സെൻട്രൽ ബാങ്കിന് മാനുഷിക പരിഗണനയിലുള്ള അവശ്യവസ്തുക്കൾ വാങ്ങാൻ മാത്രമേ ഇത് വിനിയോഗിക്കാനാകൂ. തുകയുടെ ഒരു വിഹിതം യുഎസ് വിപണിയിൽ നിന്നുള്ള ഉൽപന്നങ്ങൾ വാങ്ങാൻ മാറ്റിവെക്കണം.
ഹോർമുസ് കടലിടുക്കിലെ സുരക്ഷ, ലബനനിലെ വെടിനിർത്തൽ എന്നിവയും ചർച്ചയായി. അതേസമയം, ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കം കരാറിനെ ബാധിക്കുമെന്ന് യുഎസ് പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. കരാർ ലംഘനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക ആശയവിനിമയ സംവിധാനവും ഇരുരാജ്യങ്ങളും രൂപീകരിച്ചിട്ടുണ്ട്.

