അബുദാബി: ഒപെക് (OPEC) അംഗത്വം ഉപേക്ഷിച്ചതിന് പിന്നാലെ യുഎഇയിൽ എണ്ണ, കണ്ടൻസേറ്റ് കയറ്റുമതി എക്കാലത്തെയും ഉയർന്ന റെക്കോർഡിൽ. കഴിഞ്ഞ ജൂണിൽ പ്രതിദിനം 37 ലക്ഷം ബാരൽ എന്ന നിരക്കിലാണ് രാജ്യം എണ്ണ കയറ്റുമതി ചെയ്തത്. 2020ഏപ്രിലിലെ 34.4 ലക്ഷം ബാരലിന്റെ റെക്കോർഡാണ് ഇതോടെ മറികടന്നത്.
ഒപെക് ക്വോട്ട നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുകടന്നതോടെ ഉൽപാദനം വർധിപ്പിച്ചതും സംഭരിച്ചുവച്ചിരുന്ന എണ്ണ വിപണിയിലെത്തിച്ചതുമാണ് ഈ നേട്ടത്തിന് കാരണം.
ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾക്കിടയിലും അഡ്‌നോക് (ADNOC) പ്രത്യേക ടാങ്കർ സർവീസ് വഴി തടസ്സങ്ങളില്ലാതെ വിതരണം തുടർന്നു. ഏഷ്യൻ വിപണികൾക്ക് പുറമേ ആഫ്രിക്ക, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കും യുഎഇ കയറ്റുമതി വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്.

