യുക്രെയ്നിലെ ചോർനോമോർസ്ക് (Chornomorsk) തുറമുഖത്ത് 13 ഇന്ത്യൻ നാവികർ ഉൾപ്പെടെ 15 ജീവനക്കാർ ഗുരുതരമായ ജീവൻമരണ സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നു. താൻസാനിയൻ പതാക വഹിക്കുന്ന ‘എം.വി. അമീർ 1’ (MV AMIR 1) എന്ന ചരക്കുകപ്പലിലാണ് ഇവർ കഴിയുന്നത്.
കപ്പലിന് തൊട്ടടുത്തായി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇടതടവില്ലാതെ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) മുന്നറിയിപ്പ് നൽകി. ഏത് നിമിഷവും കപ്പലിലേക്ക് നേരിട്ട് ആക്രമണമുണ്ടാകാമെന്ന കടുത്ത ഭീതിയിലാണ് ജീവനക്കാർ.
കപ്പലിലെ ജീവനക്കാരെ അടിയന്തരമായി അവിടെനിന്ന് ഒഴിപ്പിച്ചു നാട്ടിലെത്തിക്കാൻ ഭാരത സർക്കാരും കപ്പലുടമകളും നയതന്ത്ര ഇടപെടൽ നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയവും യുക്രെയ്നിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിട്ടുണ്ട്.

