കോട്ടയം: പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് ദുരന്തത്തിൽ മരണപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ ജോണിയുടെ വീട് നിൽക്കുന്ന പ്രദേശം പൂർണ്ണമായും നാമാവശേഷമാവുകയും വീട് 12 മീറ്ററോളം ദൂരത്തേക്ക് ഒലിച്ചുപോവുകയും ചെയ്തു. ആദ്യം മകൻ ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സും ജെ.സി.ബികളും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിൽ റെജീനയുടെ മൃതദേഹവും പുറത്തെടുക്കുകയായിരുന്നു
ദുരന്ത സമയത്ത് ഭർത്താവ് ജോണി സമീപത്തെ വീട്ടിൽ കൂട്ടു കിടക്കാൻ പോയിരുന്നതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ കനത്തുതന്നെ തുടരുന്നതിനാൽ പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

