നാറ്റോ ഉച്ചകോടിക്ക് ശേഷം തുർക്കിയിൽനിന്ന് മടങ്ങവെ ഇറാന്റെ ഭാഗത്തുനിന്നുള്ള വധഭീഷണിയെത്തുടർന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതീവ രഹസ്യമായി മറ്റൊരു വിമാനത്തിൽ സഞ്ചരിച്ചതായി റിപ്പോർട്ട്. ഇസ്രയേൽ നൽകിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ സുരക്ഷാ നീക്കമെങ്കിലും, ഈ മുന്നറിയിപ്പിനെ സി.ഐ.എ പൂർണമായി വിശ്വസിച്ചിരുന്നില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് വെളിപ്പെടുത്തി.
എന്നാൽ, മുൻകാലങ്ങളിലുണ്ടായ വധശ്രമങ്ങളുടെ പശ്ചാത്തലത്തിൽ അപകടസാധ്യത ഒഴിവാക്കാൻ യു.എസ് സീക്രട്ട് സർവീസ് തീരുമാനിക്കുകയായിരുന്നു. അങ്കാറ വിമാനത്താവളത്തിൽവെച്ച് എയർഫോഴ്സ് വണ്ണിൽ കയറിയെന്ന് തോന്നിച്ച ശേഷം, ക്യാറ്ററിങ് ട്രക്കിൽ ഒളിപ്പിച്ചാണ് ട്രംപിനെ ചെറുവിമാനത്തിലേക്ക് മാറ്റിയത്. മാധ്യമപ്രവർത്തകരെയും മറ്റ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെയും എയർഫോഴ്സ് വണ്ണിൽത്തന്നെ യാത്ര ചെയ്യിപ്പിച്ചുകൊണ്ട് അതീവ രഹസ്യമായാണ് ഈ ദൗത്യം നടപ്പിലാക്കിയത്. സീക്രട്ട് സർവീസിന്റെ നിർദേശപ്രകാരമാണ് വിമാനം മാറിയതെന്ന് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്

