വാഷിങ്ടൺ: യു.എസിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ കടുത്ത നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് മാതൃകയെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോട്ടർ ഐഡന്റിഫിക്കേഷനും പൗരത്വ തെളിവും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ (SAVE America Act) ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇന്ത്യയിലെ വോട്ടിങ് രീതിയെ പ്രകീർത്തിച്ചത്
. സാധുവായ ഫോട്ടോ ഐഡി കാർഡുകളില്ലാതെ എങ്ങനെയാണ് അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ അടുത്തിടെ ചോദിച്ചതായി ട്രംപ് വെളിപ്പെടുത്തി.
64 കോടിയിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തിയ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിൽ എല്ലാവരും നേരിട്ടെത്തി ഫോട്ടോ ഐഡി കാർഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും തപാൽ വോട്ടുകൾ ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
വ്യാജ വോട്ടുകൾ തടയുന്നതിനും യോഗ്യതയില്ലാത്തവർ വോട്ട് ചെയ്യുന്നത് തടയുന്നതിനുമായി വോട്ടർ രജിസ്ട്രേഷന് പൗരത്വ രേഖ നിർബന്ധമാക്കാനും മെയിൽ-ഇൻ വോട്ടിംഗിന് കടുത്ത നിയന്ത്രണമേർപ്പെടുത്താനുമാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതികളെ ഉദാഹരണമായി വൈറ്റ് ഹൗസ് ഉയർത്തിക്കാട്ടുന്നുണ്ട്.

