കണ്ണൂർ: ക്രിമിനൽ പശ്ചാത്തലമുള്ള അർജുൻ ആയങ്കിക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമമായ ‘കാപ്പ’ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് ഈ നടപടി.
ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും, ഉത്തരവ് ഉടൻ നടപ്പിലാക്കി പ്രതിയെ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

