കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX 415 ബോയിങ് 737) എൻജിൻ ഓയിലിന്റെ അളവ് അതിവേഗം കുറഞ്ഞതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.
പറന്നുയർന്ന് 50 മിനിറ്റിനു ശേഷം, 36,000 അടി ഉയരത്തിൽ വെച്ചാണ് ഒന്നാം എൻജിനിൽ ഓയിൽ മർദ്ദം അപകടകരമായ രീതിയിൽ താഴുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അപകടത്തിലായ എൻജിൻ ഓഫ് ചെയ്യുകയും, അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ തീരുമാനമെടുക്കാൻ സഹായിക്കുന്ന ‘ഫോർഡെക്’ (FORDEC) പ്രോട്ടോക്കോൾ പിന്തുടർന്ന് വിമാനം കൊച്ചിയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റുമാർ തീരുമാനിക്കുകയുമായിരുന്നു.
തുടർന്ന് ഒരു എൻജിൻ മാത്രം പ്രവർത്തിപ്പിച്ച് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഓഗസ്റ്റ് 31-ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ എയർലൈൻ അധികൃതർ ഇപ്പോഴാണ് പുറത്തുവിട്ടത്.

